ബഹ്റൈൻ :ജനറൽ ട്രേഡിങ് ആൻഡ് കൺസ്ട്രക്ഷൻ എന്ന അനുമതിയോടെ നടത്തിയ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ ചെക്കുകൾ നൽകിയാണ് മലയാളിയായ തിരുവനന്തപുരം തട്ടത്തുമല സ്വദേശിയുടെ തട്ടിപ്പ്. ഒരു വർഷക്കാലം നീണ്ടആസൂത്രണം നടത്തിയാണ് തട്ടിപ്പ്. ഇയാക്കെതിരെ അനുദിനം നിരവധി പേരാണ് പരാതിയുമായി രംഗത്ത് എത്തിക്കൊണ്ടിരിക്കുന്നത്. കോടികളുമായാണ് ഇയാൾ ബഹ്റൈൻ വിട്ടത് എന്നാണ് നിലവിലെ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. വമ്പൻ തുക ബിസിനസ്സിൽ മുടക്കി , നിരവധി തൊഴിലാളികളും, വലിയ രീതിയിലുള്ള ഓഫീസ് സംവിധാനങ്ങൾ ഒരുക്കി ഇയാൾ നടത്തിയ ഓഫീസിൽ വിദ്യാസമ്പന്നരായ സ്ത്രീകളടക്കമുള്ള ജീവനക്കാരാണ് മറ്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് ഡീലുകൾ നടത്തിയിരുന്നത്.ഇവരും ഒരു ദിവസം കൊണ്ട് അപ്രത്യക്ഷമായതും ദുരൂഹത വർധിപ്പിക്കുന്നു.
ആദ്യഘട്ടത്തിൽ അഞ്ചു ലക്ഷം ദീനാറോളം വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു പ്രാഥമിക വിവരം . എന്നാൽ, കൂടുതൽ പരാതികൾ വന്നതോടെ ഇതിലും വലിയ തുക തട്ടിയെടുത്താണ് ഇയാളും സംഘവും ബഹ്റൈൻ വിട്ടത് എന്ന കാര്യമാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് . ഹോട്ടലുകൾ, ട്രാവൽ ഏജൻസികൾ, കൺസ്ട്രക്ഷൻ മെറ്റീരിയൽസ് കമ്പനികൾ,ഫുഡ്, ഗ്രോസറി, ചിക്കൻ തുടങ്ങിയവ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ടെലിഫോൺ കമ്പനികൾ തുടങ്ങി വിവിധ മേഖലയിൽ ഉള്ള കമ്പനികൾ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കായുള്ള വൈറ്റ് പേപ്പറുകൾ മുതൽ ഹെവി മിഷനറീസ് വരെ ഇവർ വാങ്ങിക്കൂട്ടിയവയിൽപ്പെടും. വിശ്വാസം നേടിയെടുക്കാനായി ഇടപാടുകാർക്ക് ആദ്യം ഒന്നു രണ്ടുതവണ പണം കൃത്യമായി നൽകുകയും ചെക്കുകൾ കൃത്യമായി പാസാവുകയും ചെയ്തു.കൃത്യമായി ഇങ്ങനെ ഇടപാടുകൾ നടന്നതോടെ സാധനങ്ങൾ ക്രെഡിറ്റിൽ നൽകാൻ വ്യാപാരസ്ഥാപനങ്ങളും തയ്യാറായി.ഈ വിശ്വാസം മുതലെടുത്താണ് പിന്നീട് വമ്പൻ തട്ടിപ്പുകൾക്ക് പദ്ധതിയിട്ട് ഇയാൾ അവയൊക്കെ പ്രാവർത്തികമാക്കിയതും.തുടർന്ന് ചതി തിരിച്ചറിഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ ഉടൻതന്നെ വെയർഹൗസിലെത്തിയെങ്കിലും ലീസിനെടുത്ത കാലിയായ വെയർഹൗസാണ് ഇവർക്ക് കാണാൻ കഴിഞ്ഞത്.തുടർന്ന് വ്യാപാരികൾ പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്നുള്ള ദിവസങ്ങളിലും ഇയാൾക്കെതിരെ കൂടുതൽപ്പേർ പരാതിയുമായി എത്തുവാനും സാധ്യതയുണ്ട്.ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുൻപും സമാനമായ തട്ടിപ്പ് ബഹ്റൈനിൽ നടന്നിരുന്നു.