കോഴിക്കോട്: ഉരുൾ ദുരന്തമുണ്ടായ ചൂരൽമലയടക്കമുള്ള മേഖലയിൽ ഒരുമാസത്തിനകം സ്കൂൾ പഠനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 614 കുട്ടികൾക്കാണ് വിദ്യാഭ്യാസ സൗകര്യം ഒരുക്കുക. വെളളാർമല ഹയർ സെക്കൻഡറി സ്കൂളിനും മുണ്ടക്കൈ ഗവ. എൽ.പി സ്കൂളിനും കാര്യമായ നാശനഷ്ടമുണ്ട്. ഉരുൾപൊട്ടലിനുമുമ്പ് മേപ്പാടി പഞ്ചായത്തിലെ വാർഡ് 12ൽ സ്ഥിതി ചെയ്തിരുന്ന ജി.വി.എച്ച്.എസ് വെളളാർമലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ 497 കുട്ടികളും വി.എച്ച്.എസ്.ഇയിൽ 88 കുട്ടികളും 20 അധ്യാപകരും 11 അനധ്യാപകരും ഉൾപ്പെടെ 31 ജീവനക്കാരും ഇതേ പഞ്ചായത്തിലെ വാർഡ് 11ൽ സ്ഥിതിചെയ്യുന്ന ഗവ. എൽ.പി സ്കൂൾ മുണ്ടക്കൈയിൽ 73 കുട്ടികളും ഏഴ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
പ്രാഥമിക കണക്കു പ്രകാരം 17 കുട്ടികളെ കാണാതായി. 36 കുട്ടികൾ മരിച്ചു. ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിലെ 552 കുട്ടികൾ, ജി.എൽ.പി.എസ് മുണ്ടക്കൈയിലെ 62 കുട്ടികൾ എന്നിവർക്കുള്ള അധികസൗകര്യം ജി.എച്ച്.എസ്.എസ് മേപ്പാടിയിലും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള എ.പി.ജെ ഹാളിലും ഒരുക്കും.
ഉച്ചഭക്ഷണം, ടെക്സ്റ്റ് ബുക്ക്, യൂനിഫോം എന്നിവക്കെല്ലാം നടപടിയായി. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽനിന്ന് 668 കിറ്റ് ലഭിച്ചു. കൂടുതൽ ആവശ്യമായവ ജില്ല ഭരണകൂടം വഴിയും ലഭ്യമാക്കി. ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിലെയും ജി.എൽ.പി.എസ് മുണ്ടക്കൈയിലെയും ഉപയോഗയോഗ്യമായ ഫർണിച്ചർ ജില്ലപഞ്ചായത്തും മേപ്പാടി ഗ്രാമപഞ്ചായത്തും ചേർന്ന് വൃത്തിയാക്കും.
വിദ്യാലയത്തിൽ ലഭ്യമായ സൗകര്യങ്ങൾക്ക് പുറമെ ജില്ല ശുചിത്വമിഷന്റെ നേതൃത്വത്തിൽ 20 ശൗചാലയങ്ങൾ സ്ഥാപിക്കും. രണ്ടാംഘട്ടത്തിൽ സർക്കാർ കണ്ടെത്തി നൽകുന്ന സ്ഥലത്ത് കുട്ടികൾക്ക് ഹോസ്റ്റൽ നിർമിച്ചു നൽകാൻ നാലുകോടി രൂപയുടെ എസ്റ്റിമേറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ നൽകി. സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ 1204 ഭിന്നശേഷിക്കാരെ നിയമിച്ചതായും മന്ത്രി പറഞ്ഞു.
ദുരന്തമുഖത്ത് 1,62,543 പേര്ക്ക് ഭക്ഷണമൊരുക്കി കമ്യൂണിറ്റി കിച്ചൺ
വൈത്തിരി: ദുരന്ത മേഖലയിൽ രക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതോടൊപ്പം അത്രയും പ്രാധാന്യം നിറഞ്ഞതാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്കും മറ്റും ഭക്ഷണമൊരുക്കുക എന്നതും. നൂറുകണക്കിന് പേരാണ് രക്ഷാദൗത്യവുമായി ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെത്തിയത്. അവർക്കാവശ്യമായ ഭക്ഷണമൊരുക്കിയതും എത്തിച്ചുകൊടുത്തതും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ആയിരുന്നു. 1,62,543 ഭക്ഷണപ്പൊതികളാണ് 19 ദിവസം കൊണ്ട് ദുരന്ത പ്രദേശങ്ങളിലെത്തിച്ചത്. ഇതിനു നേതൃത്വം കൊടുത്തതാകട്ടെ കെ.എച്ച്.ആർ.എ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായരും സംഘവും. മേപ്പാടി ഗവ. പോളിടെക്നിക്കിൽ പ്രവർത്തിച്ചുവന്ന കിച്ചൺ ശനിയാഴ്ചയോടെയാണ് പ്രവർത്തനം അവസാനിപ്പിച്ചത്.
ദുരന്തമുണ്ടായപ്പോൾ സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്കും വളന്റിയർമാർക്കും ഭക്ഷണം എത്തിക്കുവാൻ വിവിധ യൂനിറ്റുകളെ ഏൽപിക്കുകയായിരുന്നു. എന്നാൽ, സമയത്തിന് എത്തിക്കുവാൻ കഴിയാതെ വന്നതും തണുത്ത ഭക്ഷണം സമയം തെറ്റി എത്തുന്നതും ഭക്ഷണത്തിന്റെ ഗുണമേന്മയില്ലാത്തതും പ്രശ്നമായി. ഈ സമയത്താണ് മന്ത്രിമാരും ജില്ല മേധാവികളുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഭക്ഷണ സംവിധാനമൊരുക്കുന്നതിന് തയാറായി കെ.എച്ച്.ആർ.എ മുന്നോട്ട് വന്നത്.
ഒരു രൂപ പോലും സർക്കാറിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ സഹായം സ്വീകരിക്കില്ലെന്ന പ്രതിജ്ഞയോടെ കമ്യൂണിറ്റി കിച്ചൺ ഏറ്റെടുക്കാൻ തയാറായ കെ.എച്ച് .ആർ.എ ആകെ ആവശ്യപ്പെട്ടത് അടുക്കളക്ക് ആവശ്യമായ സ്ഥല സൗകര്യം മാത്രമാണ്. ഇതിനായി മേപ്പാടിയിലെ ഗവ. പോളിടെക്നിക് അധികൃതർ വിട്ടുനൽകി. 6000 മുതൽ 14000 വരെ ഭക്ഷണപ്പൊതികളാണ് മൂന്നു നേരങ്ങളിലായി ഓരോ ദിവസവും ദുരന്തസ്ഥലത്തേക്ക് ഉണ്ടാക്കി അയച്ചത്.
കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാലൻ, സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ, ട്രഷറർ ഷെരീഫ് എന്നിവരുടെ പ്രത്യേക നിർദേശ പ്രകാരമാണ് സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ അനീഷ് ബി. നായരും ആറംഗ സംഘവും മുന്നിട്ടിറങ്ങിയത്. ഇതോടൊപ്പം വയനാടിന്റെ ചുമതലയുള്ള കോഴിക്കോട് ജില്ല ഭാരവാഹികളായ സിൽഹാദ്, സുഗുണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കൂടെ കൂടി. മുഴുവൻ സമയവും അനീഷിനെ കൂടാതെ ജില്ല പ്രസിഡന്റ് അസ്ലം ബാവ, സെക്രട്ടറി സുബൈർ, അരവിന്ദൻ, റഷീദ് ബാബു, രമേശൻ നടുവിൽ, ശിഹാബ് (മേപ്പാടി) എന്നിവരാണ് അടുക്കളയിൽ വിശ്രമമില്ലാതെ ഭക്ഷണമൊരുക്കിയത്.
സൈനികർ, പൊലീസ്, അഗ്നിശമന സേന, എൻ.ടി.ആർ.എഫ്, സർക്കാർ വിവിധ വകുപ്പുദ്യോഗസ്ഥർ, വിവിധ മേഖലകളിൽനിന്നുള്ള സന്നദ്ധപ്രവർത്തകർ, വളന്റിയർമാർ എന്നിവർക്കൊക്കെയാണ് ഭക്ഷണം വിളമ്പിയത്. വിവിധ മേഖലകളിൽ ഭക്ഷണം എത്തിക്കുന്നതിനായി വയനാട് ടൂറിസം അസോസിയേഷൻ വളന്റിമ്മാരുടെ സഹകരണം മുഴുവൻ സമയവും ഉണ്ടായതായി അനീഷ് പറഞ്ഞു. അതോടൊപ്പം വ്യാപാരി വ്യവസായി ഏകോപന സമിതി, പാക്കിങ് മെറ്റീരിയൽസ് ഉടമകൂടെ കൂട്ടായ്മ, മസാലപ്പൊടി ഉൽപാദകർ, പോളിടെക്നിക് ഉദ്യോഗസ്ഥർ തുടങ്ങിയവർ പൂർണമായും കിച്ചൺ പ്രവർത്തനവുമായി സഹകരിച്ചു. റവന്യൂ വകുപ്പുദ്യോഗസ്ഥരും ഫുഡ് ആൻഡ് സേഫ്റ്റി ജീവനക്കാരും ഏറെ സഹായം നൽകിയിരുന്നു. ഹോട്ടലുടമകളുടെ സഹായം വിവിധ കോണുകളിൽ നിന്നുമുണ്ടായി.