തിരുവനന്തപുരം: വയനാട് ദുരന്തത്തിലകപ്പെട്ടവരുടെ പുനരധിവാസത്തിനായി തിരുവനന്തപുരം ജില്ലയിൽ നിന്ന് നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നത്. തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ വിദ്യാർത്ഥികൾ സമാഹരിച്ച 45,000 രൂപ വിദ്യാർത്ഥി പ്രതിനിധികൾ ജില്ലാ കളക്ടർ അനുകുമാരിയ്ക്ക് കൈമാറി.
വാട്ടർ അതോറിറ്റി അരുവിക്കര ഡിവിഷനിലെ ജീവനക്കാരുടെ കൂട്ടായ്മയായ അരുവി സമാഹരിച്ച 36,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നെടുമങ്ങാട് കൊല്ല ഗവ. എൽ.പി.എസിലെ അധ്യാപകരുടെയും പി.ടി.എയുടെയും സംഭാവനയായ 8,000 രൂപയും കിളിമാനൂർ കാരേറ്റ് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ ഷിബു ചെറുക്കാരം തന്റെ മൂന്ന് ദിവസത്തെ വരുമാനമായ 5,150 രൂപയും ദുരിതാശ്വസ നിധിയിലേക്ക് നൽകി.
കുടപ്പനക്കുന്ന് തെക്കേവീട് റസിഡൻസ് അസോസിഷൻ 10,000 രൂപ സി.എം.ഡി.ആർ.എഫിലേക്ക് നൽകി. അസോസിയേഷൻ പ്രസിഡന്റ് വിനോദ് കുമാർ, സെക്രട്ടറി കെ.കെ. അനിൽ കുമാർ, ട്രഷറർ എസ്.രാജശേഖരൻ, എക്സിക്യൂട്ടീവ് മെമ്പർ എം. മോഹനൻ നായർ എന്നിവർ ചേർന്ന് കലക്ടർക്ക് തുക കൈമാറി.