മീററ്റ്: യു.പിയിലെ ബാഗ്പത് ജില്ലയിൽ കാവടി തീർഥാടകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെ തുടർന്ന് 19 കാരനായ തീർഥാടകൻ കൊല്ലപ്പെട്ടു. ആറോളം പേർക്ക് പരിക്കേറ്റു. ഹരിയാന സോണിപത് അത്തേർനയിലെ വാൻഷ് കുമാർ (19) ആണ് കൊല്ലപ്പെട്ടത്.
അതിവേഗം സഞ്ചരിക്കുന്ന ഡാക് കൻവാരിയ വിഭാഗം തീർഥാടകരാണ് പരസ്പരം ചേരിതിരിഞ്ഞ് ആക്രമിച്ചത്. ഹരിയാനയിലെ തങ്ങളുടെ ഗ്രാമത്തിലെ ശിവ ക്ഷേത്രത്തിൽ ആദ്യം തീർഥജലം അർപ്പിക്കാൻ ഇരുകൂട്ടരും മത്സരിച്ചതാണ് ഏറ്റുമുട്ടലിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെ ഇരുഭാഗത്തുമുള്ള 20 ഓളം പേർ ഇഷ്ടികയും വടിയും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ഏറ്റുമുട്ടലിനിടെ, മുതുകിൽ കത്തികൊണ്ട് കുത്തേറ്റ വാൻഷ് കുമാർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. രക്തം വാർന്നാണ് ഇയാൾ മരിച്ചതെന്ന് എസ്.പി അർപിത് വിജയവർഗിയ പറഞ്ഞു.
ഹരിയാനയിൽ നിന്നുള്ള ഭക്തരുടെ സംഘത്തിലാണ് കൊല്ലപ്പെട്ടയാൾ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളും വിഡിയോകളും പരിശോധിക്കുന്നുണ്ടെന്നും പ്രതികളെന്ന് സംശയിക്കുന്ന ഹരിയാനക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.