പല്ലേക്കെലെ: പുതിയ പരിശീലകനും പുതിയ ക്യാപ്റ്റനും ചേർന്ന സഖ്യവുമായി ഇന്ത്യക്ക് ഇന്ന് ക്രിക്കറ്റിൽ ആദ്യ മത്സരം. ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരക്കാണ് ഇന്ന് തുടക്കമാകുന്നത്. ട്വന്റി20ക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിനത്തിലും ഇരു ടീമുകളും ഏറ്റുമുട്ടും. ഗൗതം ഗംഭീറിന് ഇന്ത്യൻ പരിശീലകനെന്ന നിലയിൽ ആദ്യ മത്സരമാണിത്. രോഹിത് ശർമ, വിരാട് കോഹ്ലി, രവീന്ദ്ര ജദേജ എന്നിവർ ട്വന്റി20യിൽനിന്ന് വിരമിച്ചുകഴിഞ്ഞു. യുവനിരയുമായി സിംബാബ് വെയിലെത്തിയ ടീം 4-1നാണ് പരമ്പര തൂത്തുവാരിയത്. ശുഭ്മൻ ഗിലാണ് വൈസ് ക്യാപ്റ്റൻ. യശ്വസി ജയ്സ്വാൾ, റിങ്കു സിങ്, റിയാൻ പരാഗ് തുടങ്ങിയവർക്ക് ടീമിൽ സ്ഥാനമുറപ്പിക്കാനുള്ള അവസരമാണിത്. മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചേക്കും. ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചതിനാൽ അർഷദീപ് സിങ്ങും മുഹമ്മദ് സിറാജും പേസ് ബൗളിങ്ങിൽ ഇന്ത്യയുടെ കുന്തമുനകളാകും.