ബംഗളൂരു: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന കേന്ദ്രസർക്കാർ ആശയം തള്ളി കർണാടക നിയമസഭ. നിയമ മന്ത്രി എച്ച്.കെ. പാട്ടീൽ അവതരിപ്പിച്ച പ്രമേയം സഭ വ്യഴാഴ്ച ശബ്ദ വോട്ടോടെ അംഗീകരിച്ചു. അവതരണത്തിന് പിന്നാലെ സ്പീക്കർ യു.ടി. ഖാദർ വോട്ടിനിടുകയായിരുന്നു. ബി.ജെ.പി, ജെ.ഡി.എസ് അംഗങ്ങൾ എതിർത്തു.
രാജ്യത്ത് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകൾ ഒരേ ദിവസം നടത്തുന്നത് ഫെഡറൽ സംവിധാനം തകർക്കുമെന്ന് മന്ത്രി പാട്ടീൽ പറഞ്ഞു. ഒരുമിച്ച് നടത്തുമ്പോൾ ദേശീയ വിഷയങ്ങളാണ് മുഖ്യമാവുക. ഓരോ സംസ്ഥാനങ്ങളുടെയും വിഷയങ്ങൾ വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനുബന്ധ പ്രശ്നങ്ങൾ വേറെയും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ‘നീറ്റ്’ പരീക്ഷക്കെതിരെയും പ്രമേയം അംഗീകരിച്ചു.