ഏറ്റുമാനൂർ: വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനുനേരെ കയർക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവ് അറസ്റ്റിലായി. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പ്രവീൺ രാജുവിനെയാണ് (32) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്
വെള്ളിയാഴ്ച രാത്രി 11.45ഓടെ ഏറ്റുമാനൂർ പൊലീസ് കോട്ടമുറി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ യുവാക്കളും സുഹൃത്തുക്കളും കാറിൽ എത്തുകയായിരുന്നു. വാഹനം നിർത്തി പൊലീസുകാർ പരിശോധിക്കുന്നതിനിടെ ഇവർ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും ഉദ്യോഗസ്ഥന്റെ കൈ തട്ടിമാറ്റി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും വാഹനവുമായി കടന്നു കളയുകയുമായിരുന്നെന്ന് പറയുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ അൻസിൽ എ.എസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മണർകാട്, കോട്ടയം വെസ്റ്റ്, ഈസ്റ്റ്, എരുമേലി, പാമ്പാടി, പാലാ, വൈക്കം, കുറവിലങ്ങാട്,തിരുവല്ല, പാലക്കാട് എക്സൈസ്, അയർക്കുന്നം എന്നീ സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.