കാലിഫോർണിയ: നവംബർ അഞ്ചിന് നടക്കുന്ന യു.എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ കോലാഹലങ്ങൾ ചൂടു പിടിച്ചിരിക്കേ അമേരിക്കയുടെ ഹൃദയം കീഴടക്കാനൊരുങ്ങി ഇറങ്ങിയിരിക്കുന്നത് രണ്ട് ഇന്ത്യൻ വംശജരായ വനിതകളാണ്. തമിഴ്നാട്ടിൽ വേരുകളുള്ള കമല ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനാർഥിത്വം ഇന്ത്യൻ സമൂഹം വർധിച്ച പ്രാധാന്യത്തോടെയാണ് ഉറ്റു നോക്കുന്നത്.
യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി കമല ഹാരിസിനെ കഴിഞ്ഞ ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. അതേ സമയം, റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഒഹിയോയിൽ നിന്നുള്ള സെനറ്റർ ജെഡി വാൻസിന്റെ ഭാര്യയാണ് ഉഷ ചിലുകുരി വാൻസ്. ഇവർ ആന്ധ്ര പ്രദേശിൽനിന്നുള്ള കുടിയേറ്റ ദമ്പതികളുടെ മകളാണ്. ഉഷ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. യേൽ സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ഉഷ കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട്.
അമേരിക്കയിൽ ഇന്ത്യക്കാർ ഇപ്പോൾ സംസാരിക്കുന്നത് ഈ രണ്ടുപേരെയും കുറിച്ചാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരാണ് ഉഷ വാൻസ്, എന്ന ചോദ്യം സി.ബി.എസ് ന്യൂസും ബി.ബി.സിയും ദി ഗാർഡിയനും അസോസിയേറ്റഡ് പ്രസ്സും ഉയർത്തിയതോടെ മാധ്യമങ്ങളിലും ഇവർ ശ്രദ്ധാകേന്ദ്രമായി.
കമലക്ക് ജോ ബൈഡന്റെ പിൻഗാമിയായി വൈറ്റ് ഹൗസിലെത്താൻ കഴിയുമോ എന്നാണ് ഇന്ത്യൻ സമൂഹം ഉറ്റു നോക്കുന്നത്. തന്റെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ അടക്കം ഇന്ത്യൻ മൂല്യങ്ങളെ കുറിച്ചും തന്റെ തമിഴ് പാരമ്പര്യത്തെ കുറിച്ചും കമല ഹാരിസ് വാചാലയാകാറുണ്ട്.
തന്റെ മുത്തച്ഛനെയും കുടുംബമൂല്യങ്ങളും പരാമർശിക്കുന്ന കമല അമേരിക്കൻ ഇന്ത്യക്കാർക്കിടയിൽ സുപരിചിതയാണ്. തെരഞ്ഞെുപ്പ് ഫലങ്ങളിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആകാംക്ഷഭരിതരാകുക ഇവരെ കുറിച്ചായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.