ബോക്സോഫീസിൽ 50 കോടി നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ. മമ്മൂട്ടി കമ്പനിയാണ് സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്. നാല് ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തിൽ 50 കോടി നേടിയത്. കട്ടക്ക് ഒപ്പം നിന്ന പ്രേക്ഷകർക്ക് ടർബോ ടീം നന്ദി അറിയിച്ചിട്ടുണ്ട്. 52.11 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുളള കളക്ഷൻ.
മേയ് 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം 17.3 കോടിയാണ് നേടിയത്. 6.2 കോടിയായിരുന്നു ഇന്ത്യയിലെ ഓപ്പണിങ്. ഈ വർഷം പുറത്തിറങ്ങിയ മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണിത്. അതുപോലെ സൗദി അറേബ്യയിലും മികച്ച കാഴ്ചക്കാരെ നേടാൻ ടർബോക്ക് കഴിഞ്ഞിട്ടുണ്ട്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്ര റിലീസ് ചെയ്തത്.
ഈ വർഷം 50 കോടി ക്ലബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ മമ്മൂട്ടി ചിത്രമാണ് ടർബോ. ഫെബ്രുവരി 15 ന് പുറത്തിറങ്ങിയ ഭ്രമയുഗം ആഗോളതലത്തിൽ 85 കോടി നേടിയിരുന്നു.
പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. ജീപ്പ് ഡ്രൈവറായ ജോസായാണ് മെഗാസ്റ്റാർ എത്തിയത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയ ചിത്രത്തിൽ സംഘട്ടനം ഒരുക്കിയിരിക്കുന്നത് ഫീനിക്സ് പ്രഭുവാണ്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം തിയറ്ററുകളിൽ ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്.