മംഗളൂരു: ഉത്തര കന്നഡ കാർവാറിനടുത്ത് അങ്കോളയിലെ ഷിരൂർ വില്ലേജിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ നിർത്തിയ തെരച്ചിലാണ് ഇന്ന് രാവിലെ വീണ്ടും തുടങ്ങിയത്. ബംഗളൂരുവിൽ നിന്ന് റഡാർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ എത്തിച്ച് ഇന്ന് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
റഡാറിൽ അർജുനിന്റെ ലോറി കണ്ടെത്തിയാൽ ആ ഭാഗത്ത് മാത്രം പരിശോധന കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നുണ്ട്. ഇത് അർജുന് വേണ്ടിയുള്ള തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്.
നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം അർജുന് വേണ്ടിയുള്ള തെരച്ചിലിൽ പങ്കാളികളാണ്. എന്നാൽ, തെരച്ചിലിന് സൈന്യത്തിന്റെ സേവനം എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്നാണ് അർജുനിന്റെ കുടുംബാംഗങ്ങൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ കർണാടക സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
ദേശീയപാത 66ൽ ഉത്തര കന്നഡ കാർവാറിനടുത്ത് അങ്കോളയിലെ ഷിരൂർ വില്ലേജിൽ നടന്ന അപകടത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടെയാണ് അർജുനും ലോറിയും മണ്ണിടിച്ചലിൽ കുടുങ്ങിയത്.
ചൊവ്വാഴ്ച അപകടം നടന്നിട്ടും അർജുന്റെ തിരോധാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ കർണാടക സർക്കാറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് രക്ഷാപ്രവർത്തനം ഊർജിതമായത്. അപകടത്തിന്റെ ആഘാതം വിലയിരുത്തുന്നതിൽ അധികൃതർക്ക് വന്ന വീഴ്ചയാണ് രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കിയത്.