തെൽ അവീവ്: ഇസ്രായേൽ നഗരമായ തെൽ അവീവിൽ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. ഇവരെ രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. യു.എസ് എംബസിക്ക് മീറ്ററുകൾ മാത്രം മാറിയാണ് സ്ഫോടനമുണ്ടായ സ്ഥലം.
അതേസമയം, സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. സ്ഫോടനത്തിന് മുമ്പ് ശത്രുക്കളുടെ ഒരു വിമാനവും ഇസ്രായേൽ വ്യോമാതിർത്തിയിലേക്ക് കടന്നിട്ടില്ലെന്നാണ് പ്രതിരോധസേനയുടെ അവകാശവാദം. ഡ്രോണാക്രമണത്തിനുള്ള സാധ്യതകളാണ് ഇസ്രായേൽ ഇപ്പോൾ പരിശോധിക്കുന്നത്. ഇക്കാര്യത്തിൽ ഇസ്രായേൽ പ്രതിരോധസേനയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും പുറത്ത് വന്നിട്ടില്ല.
അതേസമയം, ഗസ്സയിൽ അഭയാർഥികൾ താമസിക്കുന്ന സ്കൂളുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം തുടരുകയാണ്. രണ്ട് സ്കൂളുകൾ കൂടി കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമിച്ചു. 10 ദിവസത്തിനിടെ എട്ട് സ്കൂളുകളാണ് ഇസ്രായേലിന്റെ ആക്രമണത്തിന് ഇരയായത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് ശേഷം തങ്ങളുടെ 120 സ്കൂളുകൾ ആക്രമിക്കപ്പെട്ടുവെന്ന് ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി അറിയിച്ചു.