അഗർത്തല: അഞ്ചു മാസം മുമ്പ് ഉറ്റവൻ മരണത്തിന് കീഴടങ്ങിയതോടെ കൊടിയ പട്ടിണിയിലായ യുവതി ഒടുവിൽ ഭക്ഷണത്തിന് വഴി കണ്ടെത്താൻ ചോരപ്പൈതലിനെ വിൽപ ന നടത്തി. 39കാരിയായ യുവതി നാലു ദിവസം മുമ്പ് ജന്മം നൽകിയ കുഞ്ഞിനെ 5,000 രൂപ നൽകിയാണ് വെസ്റ്റ് ത്രിപുരയിലെ ഹെസമാറയിലെ ദമ്പതികൾ സ്വന്തമാക്കിയത്. പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ച് മാതാവിന് തിരിച്ചുനൽകി.
രണ്ട് ആൺമക്കളും ഒരു മകളുമുള്ള മൊർമാറ്റി ത്രിപുരയെന്ന യുവതി കൊടിയ പട്ടിണിയിൽ വലയുന്നതിനിടെ കഴിഞ്ഞദിവസമാണ് ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകിയത്. മുന്നിൽ മറ്റു മാർഗങ്ങളില്ലെന്ന തോന്നലിൽ വിൽപനക്ക് തയാറാകുകയായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ കുഞ്ഞിനെ മാതാവിന് തിരികെ നൽകിയെന്നും കുടുംബത്തിന് അവശ്യ സഹായം എത്തിച്ചെന്നും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് അരിന്ദം ദാസ് പറഞ്ഞു.
വിറക് വിൽപന നടത്തിയാണ് നേരത്തെ മൊർമതിയുടെ ഭർത്താവ് പുർണജോയ് കുടുംബം പുലർത്തിയിരുന്നത്. സംസ്ഥാനത്തെ അവശ വിഭാഗങ്ങൾക്ക് സഹായം നൽകുന്നതിൽ ബി.ജെ.പി സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി കുറ്റപ്പെടുത്തി.