ന്യൂഡൽഹി: കഴിഞ്ഞവർഷം പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് തിങ്കളാഴ്ച കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. എല്ലാ പ്രതികളെയും യു.എ.പി.എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നേടിയശേഷമാണ് അഡീഷനൽ സെഷൻസ് ജഡ്ജി ഹർദീപ് കൗർ മുമ്പാകെ പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കേസ് പരിഗണിക്കുന്ന ആഗസ്റ്റ് രണ്ടുവരെ എല്ലാ പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി നീട്ടി. പ്രതികളെ യു.എ.പി.എ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി പൊലീസ് അധികൃതരിൽനിന്ന് നേടിയതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഖണ്ഡ് പ്രതാപ് സിങ് കോടതിയെ അറിയിച്ചു. ചില ഫോറൻസിക് റിപ്പോർട്ടുകൾ ലഭിക്കാനുണ്ടെന്നും ഉടൻ സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2023 ഡിസംബർ 13ന് പാർലമെന്റാക്രമണ വാർഷികത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ലോക്സഭയിൽ ശൂന്യവേളക്കിടെ രണ്ടു യുവാക്കൾ പാർലമെന്റിലേക്ക് ചാടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. മഞ്ഞ വാതകം പുറന്തള്ളുകയും ചെയ്തു. സംഭവത്തിൽ ആറുപേരാണ് അറസ്റ്റിലായത്.