ബെർലിൻ: സ്പെയിനിന്റെ കൗമാര താരം ലമീൻ യമാലിന് മുന്നിൽ വഴിമാറിയത് ബ്രസീലിയൻ ഇതിഹാസ താരം പെലെയുടെ 66 വർഷം പഴക്കമുള്ള റെക്കോഡ്. പ്രധാന ടൂർണമെന്റുകളിൽ ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് യമാൽ സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ടിനെതിരായ യൂറോ കപ്പ് ഫൈനലിൽ കളത്തിലിറങ്ങുമ്പോൾ 17 വയസ്സും ഒരു ദിവസവുമായിരുന്നു സ്പെയിൻകാരന്റെ പ്രായം. 1958ൽ ലോകകപ്പ് ഫൈനൽ കളിക്കുമ്പോൾ 17 വയസ്സും 249 ദിവസവുമായിരുന്നു പെലെക്കുണ്ടായിരുന്നത്.
16 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോൾ ഫ്രാൻസിനെതിരെ ഗോളടിച്ച് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററെന്ന നേട്ടവും യമാൽ സ്വന്തമാക്കിയിരുന്നു. 2004ൽ സ്വിറ്റ്സർലൻഡിന്റെ ജൊഹാൻ വോൻലാതനെയാണ് (18 വയസ്സും 141 ദിവസവും) മറികടന്നത്. ക്രൊയേഷ്യക്കെതിരെ ആദ്യ മത്സരത്തിനിറങ്ങിയതോടെ യൂറോ കപ്പ് കളിക്കുന്ന ഏറ്റവും ഇളയവനെന്ന റെക്കോഡും യമാലിന്റെ പേരിലായിരുന്നു. സ്പെയിനിനായി ഇതുവരെ 13 മത്സരങ്ങളിൽ ഇറങ്ങിയ താരം മൂന്ന് ഗോൾ നേടുകയും ആറ് ഗോളുകൾക്ക് അസിസ്റ്റ് നൽകുകയും ചെയ്തിട്ടുണ്ട്.