ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റിൽനിന്ന് വിരമിച്ച രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും രവീന്ദ്ര ജദേജക്കും ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി മുൻ ഇന്ത്യൻ താരവും നാഷനൽ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനുമായ വി.വി.എസ് ലക്ഷ്മൺ. ട്വന്റി 20 ലോകകപ്പ് നേടിയ ശേഷം ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിൽനിന്ന് വിരമിച്ച മൂവരെയും അഭിനന്ദിച്ച ലക്ഷ്മൺ, അവരുടെ സംഭാവനകൾ യുവതാരങ്ങൾക്ക് അനുകരിക്കാവുന്ന മാതൃകയാണെന്നും അഭിപ്രായപ്പെട്ടു.
‘കളിയിലെ മൂന്ന് പ്രതിഭകൾക്കുമുള്ള എന്റെ സന്ദേശം ഇതാണ്. വിരാട്, രോഹിത് എന്നിവർക്കൊപ്പം രവീന്ദ്ര ജദേജയും ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുരോഗതിക്ക് വളരെയധികം സംഭാവന നൽകിയ പ്രതിഭാധനനായ കളിക്കാരനാണ്. ഏറെ അഭിനന്ദനങ്ങൾ. അവർ നൽകിയ എല്ലാ സംഭാവനകൾക്കും നന്ദി. യുവതാരങ്ങൾക്ക് പിന്തുടരാനുള്ള മാതൃകയാണവർ. അവരുടെ കളിയിലെ ആവേശവും പ്രതാപവും മാതൃകാപരമാണ്. അവരുടെ മികച്ച ട്വന്റി 20 കരിയറിന് ഏറെ അഭിനന്ദനങ്ങൾ. ക്രിക്കറ്റിന്റെ ദൈർഘ്യമേറിയ പതിപ്പുകളിൽ അവർ തുടർന്നും സംഭാവന നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ -ബി.സി.സി.ഐ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ലക്ഷ്മൺ പറഞ്ഞു.
ലോകകപ്പോടെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ സിംബാബ്വെ പര്യടനത്തിന് തിരിച്ച ഇന്ത്യൻ യുവനിരയുടെ താൽക്കാലിക പരിശീലകന്റെ റോളിൽ ടീമിനൊപ്പമാണ് ലക്ഷ്മണുള്ളത്.