ബെർലിൻ: ‘ചെന്നായ് ആംഗ്യം’ കാണിച്ചെന്ന പേരിൽ തുർക്കിയയുടെ വിജയനായകൻ മെറിഹ് ഡെമിറലിനെ രണ്ടു കളികളിൽ വിലക്കിയ നടപടി മൈതാനം വിട്ട് ജർമനിയുമായുള്ള നയതന്ത്ര പ്രതിസന്ധിയായി വളരുന്നു. ഓസ്ട്രിയക്കെതിരെ വിജയഗോൾ കുറിച്ചതിനു പിറകെ തുർക്കിയ ദേശീയവാദികൾ ഉപയോഗിക്കുന്ന ചിഹ്നം ഡെമിറൽ ഉപയോഗിച്ചെന്നു കാണിച്ചായിരുന്നു സംഘാടകരായ യുവേഫ വിലക്ക് പ്രഖ്യാപിച്ചത്.
എന്നാൽ, ആംഗ്യമല്ല നടപടിയാണ് വംശീയതയെന്നാണ് തുർക്കിയ നിലപാട്. താൻ കാണിച്ചത് തുർക്കി ദേശസ്നേഹത്തെ കാണിക്കുന്ന ആംഗ്യമാണെന്ന് ഡെമിറൽ പറയുമ്പോൾ വംശവെറിയും ന്യൂനപക്ഷ വിരുദ്ധ അക്രമത്തിന് പ്രോത്സാഹനവുമാണ് ചിഹ്നമെന്ന് വിമർശകരും പറയുന്നു.
വിവാദത്തിൽ എരിവു പകർന്ന് നെതർലൻഡ്സിനെതിരെ ക്വാർട്ടർ ഫൈനൽ കാണാൻ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ജർമനിയിലെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കളി തുടങ്ങുംമുമ്പ് വിവാദ ആംഗ്യം കൂട്ടമായി പ്രദർശിപ്പിക്കാൻ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണവും ശക്തമാണ്.